കൊമ്പൻ ബസിനെ നാട്ടുകാർ പൊതുശല്യത്തെ തുടർന്ന് തടഞ്ഞുവച്ചു.കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും കാതടപ്പിക്കുന്ന ശബ്ദവിന്യാസവുമായി നിരത്തിൽ പ്രത്യക്ഷപ്പെട്ട ബസിനെ പൊതു ഇടത്തിൽ ശല്യമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരു മടിവാളയിൽ തടഞ്ഞത്. കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് ബസുകൾക്ക് ഏകീകൃത കളർ കോഡ് നടപ്പിലാക്കിയതോടെ കൊമ്പൻസ് ഗ്രൂപ്പ് ബസുകൾ കൂട്ടത്തോടെ അതിർത്തി കടത്തി കർണാടകയിൽ രജിസ്റ്റർ ചെയ്ത് മാറ്റിയിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികൾക്ക് വിനോദയാത്ര പോകുന്നതിനായെത്തിയ കൊമ്പൻ ഗ്രൂപ്പിന്റെ ആഡംബര ബസാണ് പ്രശ്നക്കാരനായത്. മടിവാള ക്രിസ്തു ജയന്തി കോളേജിന് മുൻവശത്തായിരുന്നു പ്രകാശവും ശബ്ദവും സമന്വയിപ്പിച്ചുള്ള ബസിന്റെ പ്രകടനം അരങ്ങേറിയത്. നാട്ടുകാർ ബസ് വളഞ്ഞ് ശബ്ദമലിനീകരണം ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാർ തർക്കിക്കാൻ തുടങ്ങി.
എന്നാൽ അപകട സാധ്യത ചൂണ്ടിക്കാട്ടി നാട്ടുകാർ കാര്യമായി ഉപദേശിച്ചതോടെ ജീവനക്കാർ ഫ്ലൂറസെന്റ് ഗ്രാഫിക്സുകളും സ്റ്റിക്കറുകളും മറയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതോടെ തടഞ്ഞുവച്ചവർ ബസ് വിട്ടു നൽകി.