വാർത്തകളിൽ ഇടം പിടിച്ച് മിസ് യൂണിവേഴ്സ് തായ്ലാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട അന്ന സുയെൻഗാം -ഇയാം. അതിസുന്ദരിയും അതോടൊപ്പം ബുദ്ധിമതിയുമായ അന്ന മത്സരത്തിന്റെ ആദ്യം മുതൽക്ക് തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. അവൾ ധരിച്ച ഒരു ഗൗണിന്റെ പേരിലാണ് ഇപ്പോൾ അന്ന വാർത്തയാവുന്നത്. മാത്രവുമല്ല, ദാരിദ്ര്യവും അവഗണനയും അനുഭവിക്കേണ്ടി വന്ന ഒരു പൂർവകാലത്തിലൂടെയാണ് അന്ന വളർന്ന് വന്നത്. അന്നയുടെ അച്ഛന് ബാങ്കോക്കിലെ ഒരു മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ ഖരമാലിന്യം ശേഖരിക്കുകയായിരുന്നു ജോലി. വളരെ സാധാരണക്കാരുടെ കുടുംബമായതിനാൽ തന്നെ സാമൂഹികമായ പല അവഗണനകളും പരിഹാസങ്ങളും അന്നയ്‍ക്ക് നേരിടേണ്ടി വന്നു. പ്രശസ്ത ഡിസൈനർ ആരിഫ് ജെവാംഗ് അന്നയ്ക്ക് വേണ്ടി തയ്യാറാക്കിയ ഈ കോസ്റ്റ്യൂമിൽ ഉപയോഗിച്ചിരിക്കുന്നത് ചില കാനുകൾ തുറക്കാൻ അതിൽ തന്നെയുള്ള പുൾ ടാബ്‌സുകൾ മാത്രം ഉപയോഗിച്ചാണ്. ഈ വ്യത്യസ്തമായ ഗൗണിന്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിച്ചു. അതിവേഗം തന്നെ അന്നയും ഗൗണും ഇന്റർനെറ്റിൽ വൈറലായി. മിസ് യൂണിവേഴ്സ് തായ്‍ലാൻഡിന്റെ ഇൻസ്റ്റഗ്രാം പേജിലും അന്നയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വച്ചിട്ടുണ്ട്. അന്നയുടെ ഉള്ളിലെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവും ശുഭാപ്തിവിശ്വാസവുമാണ് അവളെ ജീവിതത്തിലെ വിജയങ്ങളിലേക്ക് നയിച്ചത് എന്ന് പോസ്റ്റിൽ പറയുന്നു. അവളുടെ അച്ഛൻ മാലിന്യം ശേഖരിക്കുന്ന ആളായിരുന്നു, അമ്മ ഒരു തൂപ്പുകാരിയായിരുന്നു, അവരാണ് അവളെ വളർത്തിയെടുത്തത് എന്നും അതിൽ പറയുന്നു. നിരവധി പേരാണ് അന്നക്ക് അഭിന്ദനങ്ങളുമായി എത്തിയത്.