വിദ്യാർത്ഥിനിയായ പ്രണയിനിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക; അവസാനം വിവാഹം

പ്രണയം യാഥാർഥ്യമാക്കാൻ പല മാർഗങ്ങളാണ് പലരും പ്രയോഗിക്കുന്നത്. അതുപോലെ വേറിട്ട ഒരു സംഭവമാണ് രാജസ്ഥാനിലെ ഭരത്പൂരിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഒരു സ്കൂൾ അധ്യാപിക സ്വന്തം വിദ്യാർത്ഥിയെ വിവാഹം ചെയ്യാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറി. രണ്ട് ദിവസം മുമ്പാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ജില്ലയിലാകെ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഈ വേറിട്ട പ്രണയവിവാഹം. ഭരത്പൂരിലെ ഒരു സെക്കൻഡറി സ്കൂളിൽ പിടി അധ്യാപികയായി ജോലി ചെയ്യുകയാണ് മീര. ഈ സ്‌കൂളിലാണ് കൽപ്പന എന്ന വിദ്യാർത്ഥിനി പഠിക്കുന്നത്. കബഡി താരമാണ് കൽപന, ദേശീയ തലത്തിൽ മൂന്ന് തവണ കളിച്ചിട്ടുണ്ട്. കളിക്കളത്തിൽ വച്ചുള്ള സംസാരങ്ങൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതിന് ശേഷം മീര മുൻകൈ എടുത്ത് ലിംഗമാറ്റം നടത്താൻ തീരുമാനിച്ചു. ഇതിനായി ശസ്ത്രക്രിയകളും നടത്തി. സർജറിക്ക് ശേഷം മീര ആരവ് ആയി. ഇതിന് ശേഷമാണ് കൽപനയും ആരവും വിവാഹിതരായത്. ഇരുവരുടെയും വീട്ടുകാർ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. ആരവിന് നാല് മൂത്ത സഹോദരിമാരാണ് ഉള്ളത്. നാലുപേരും വിവാഹിതർ. ‘ജനിച്ചത് പെണ്ണായിട്ടാണെങ്കിലും ഞാൻ എപ്പോഴും വിചാരിച്ചത് ആൺകുട്ടിയാണെന്നാണ്. ലിംഗമാറ്റം ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. 2019 ഡിസംബറിൽ എന്റെ ആദ്യത്തെ ശസ്ത്രക്രിയ നടത്തിയെന്ന് ആരവ് പറയുന്നു. ആരവുമായി താൻ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയില്ലെങ്കിലും വിവാഹം കഴിക്കുമായിരുന്നുവെന്നും വധു കൽപനയും പ്രതികരിച്ചു.