ഇന്ത്യന്‍ സിനിമയിലെ പ്രണയ നായകന്മാരായ ചാക്കോച്ചനും ഷാരൂഖാനും ഇന്ന് പിറന്നാള്‍. ഒരാള്‍ അങ്ങ് ബോളിവുഡിലാണ് പ്രണയം പടര്‍ത്തിയതെങ്കില്‍ മറ്റെയാള്‍ നമ്മുള്‍ മലയാളികളുടെ പ്രിയതാരമാണ്. ഷാരൂഖ് 57-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ചാക്കോച്ചന് ഇന്ന് 46 തികയുകയാണ്.
ബോളിവുഡില്‍ നിരവധി ഖാന്‍മാരുണ്ടെങ്കിലും കിംഗ് ഖാനെന്ന് പറയാന്‍ ആകെ ഒരാളെയുള്ളൂ. അത് ഷാരൂഖ് ഖാനാണ്. 1992ല്‍ പുറത്തിറങ്ങിയ ദീവാന എന്ന സിനിമയിലൂടെയാണ് ഷാരൂഖ് ഖാന്റെ സിനിമാജീവിതം തുടങ്ങിയത്. 2018ല്‍ റിലീസ് ചെയ്ത സീറോയാണ് ഷാരൂഖ് ഖാന് നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പത്താന്, ജവാന്, ടൈഗര്‍ 3, ഡങ്കി.. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖാന് ചിത്രങ്ങള്‍ ഇവയാണ്. പിറന്നാളിനോട് അനുബന്ധിച്ച് മുംബൈയിലെ വസതിയായ മന്നത്തിന് മുന്നില്‍ തടിച്ചുകൂടിയ ആരാധകരെ ഷാരൂഖ് ഖാന് അഭിവാദ്യം ചെയ്തു. മകന് അബ്രാമിനൊപ്പമാണ് ഖാന് ആരാധകരെ കണ്ടത്. കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി ഷാരൂഖ് പിറന്നാള്‍ ദിവസം ആരാധകരെ കണ്ടിരുന്നില്ല. ഇതു കൂടാതെ താജ്ലാന്ഡ്സ് എന്‍ഡില്‍ ആരാധകരുമായി ഒരു കൂടിക്കാഴ്ചയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് നടനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.റൊമാന്റിക് നായകന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ റീ റിലീസ് ചെയ്യുമെന്ന് യഷ് രാജ് ഫിലിംസ് അറിയിച്ചു
അനിയത്തി പ്രാവിലൂടെ പ്രണയനായകനായിട്ടാണ് കുഞ്ചാക്കോ ബോബന് സിനിമാലോകത്തേക്ക് കടന്ന് വന്നതെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ട്രാക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ്. ആദ്യചിത്രം ഹിറ്റായിരുന്നെങ്കിലും പിന്നീട് വന്ന ഒരേ ഗണത്തില്‍ പെട്ട സിനിമകള്‍ ചാക്കോച്ചന്റെ കരിയറിലെ പരാജയങ്ങളായിരുന്നു. പരാജയങ്ങള്‍ വിജയങ്ങളാക്കി വന്‍ തിരിച്ചുവരവാണ് 2010ല്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ നടത്തിയത്. ചോക്ലേറ്റ് ഹീറോ എന്ന ഇമേജില്‍ നിന്നും ചാക്കോച്ചന് പുറത്തിറങ്ങിയ സിനിമകളായിരുന്നു പിന്നീട് വന്നത്. ട്രാഫിക്, വിശുദ്ധന്, വേട്ട തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇതുവരെ കാണാത്ത ചാക്കോച്ചനെ പ്രേക്ഷകര്‍ കണ്ടു. പിന്നീടങ്ങോട്ടുള്ള സിനിമകളെല്ലാം ചാക്കോച്ചന് എന്ന നടനെ അടയാളപ്പെടുത്തുന്നതായിരുന്നു. എന്നാ താൻ പോയി കേസ് കൊട് എന്ന സിനിമ കേരളത്തിൽ കുറച്ചുകാലം ചർച്ചാവിഷയമായതും നാം ഓർക്കേണ്ടതാണ് . ഒറ്റ് ആണ് കുഞ്ചാക്കോയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പിറന്നാള്‍ പ്രമാണിച്ച് പുതിയ സിനിമയായ ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്റെ ഫേസ്ബുക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്