കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ മണിച്ചനെ മോചിപ്പിക്കാൻ സുപ്രിം കോടതി ഇന്നലെ ഉത്തരവിട്ട സാഹചര്യത്തിലാണ് ജയിൽ മോചിതനാവുക. നിലവിൽ തിരുവനന്തപുരം നെട്ടുകാൽ തേരിയിലെ തുറന്ന ജയിലിലാണ് മണിച്ചൻ ഉള്ളത്. കേസിലെ ഏഴാം പ്രതിയായ മണിച്ചൻ 22 വർഷമായി ജയിലിലാണ്. ജയിൽ മോചിതനാവാൻ സാങ്കേതിക താമസം മാത്രമേയുള്ളൂ. ഉത്തരവ് സംസ്ഥാന സർക്കാരിനാണ് എത്തുന്നതെങ്കിൽ അത് ജയിൽ വകുപ്പിലേക്കെത്താനുള്ള താമസമുണ്ടാവും. എന്നാൽ, ഉത്തരവ് നേരിട്ട് ജയിൽ വകുപ്പിലെത്തിയാൽ 10 മിനിട്ടിനുള്ളിൽ മണിച്ചൻ ജയിൽ മോചിതനാവും. പിഴ അടച്ചില്ലെങ്കിൽ കൂടുതൽ തടവ് അനുവദിക്കണം എന്ന സംസ്ഥാന സർക്കാർ നിലപാടാണ് സുപ്രീം കോടതി ഇന്നലെ തള്ളിയത്. 22 വർഷമായി തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചൻ മോചനത്തിന് 30.4 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് നേരത്തെ വിധിയുണ്ടായിരുന്നു. എന്നാൽ 22 വർഷമായി ജയിലിൽ കഴിയുന്ന മണിച്ചന് അത്രയും തുക കെട്ടിവെക്കാനാകില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പിഴ തുക ഒഴിവാക്കി സുപ്രിം കോടതി മോചനത്തിന് അനുമതി നൽകിയത്. മണിച്ചന്റെ ജയിൽ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ നൽകിയ ഹർജിയിലാണ് നടപടി. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിച്ചു, ആറ് പേർക്ക് കാഴ്ച പോയി, 150 പേർ ചികിത്സ തേടി.