കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യന്‍ സംഘമായി

ദില്ലി: ഈ മാസം അവസാനം ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ ആരംഭിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യന്‍ സംഘത്തെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒഎ) പ്രഖ്യാപിച്ചു. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്.

2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസിന് അയക്കുന്നതെന്നും ഇന്ത്യയുടെ മെഡല്‍പ്രതീക്ഷയായ ഷൂട്ടിംഗ് ഗെയിംസില്‍ മത്സരയിനമല്ലെങ്കിലും കഴിഞ്ഞ തവണത്തേതില്‍ നിന്ന് നില മെച്ചപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷയെന്നും ഐഒഎ സെക്രട്ടറി രാജീവ് മേത്ത പറഞ്ഞു.

അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യന്‍ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബര്‍മിങ്ഹാമില്‍ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോബ്ര, പി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം.

ബോക്സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്‍റ് രാജേഷ് ബണ്ഡാരിയാമ് സംഘത്തിന്‍റെ ചീഫ് ഡി മിഷന്‍. 15 ഇനങ്ങളിലും പാരാ വിഭാഗത്തില്‍ നാല് ഇനങ്ങളിലുമാണ് ഇന്ത്യ ഗെയിംസില്‍ മത്സരിക്കുക. ടീം അംഗങ്ങളില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ തന്നെ ബര്‍മിങ്ഹാമില്‍ എത്തി പരിശീലനം തുടങ്ങിയിട്ടുണ്ട്. ഒളിംപിക് ചാമ്ര്യന്‍ നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക.