കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ച അധ്യാപിക രേഷ്മയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

പുന്നോലിലെ സിപിഎം പ്രവ‍ർത്തകൻ ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിച്ചതിന് അറസ്റ്റിലായ രേഷ്മയ്ക്ക് എതിരെ നടപടി. അമൃത വിദ്യാലയത്തിൽ അധ്യാപികയായ രേഷ്മയെ സസ്പെൻഡ് ചെയ്തു. ഹരിദാസ് വധക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കേസിലെ പ്രതി നിജിൽ ദാസിന് പിണറായിയിൽ ഒളിത്താവളം ഒരുക്കി നൽകിയത് രേഷ്മയായിരുന്നു.

ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ച കുറ്റം ചുമത്തി പതിഞ്ചാം പ്രതിയാക്കിയാണ് അണ്ടല്ലൂർ സ്വദേശി പി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഭർത്താവിന്റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിലിനെ ഒളിവിൽ പാർപ്പിച്ചത്. നിജിൽ ഇടയ്ക്ക് വീട്ടിൽ വരാറുണ്ടെന്ന് രേഷ്മ മൊഴി നൽകിയിട്ടുണ്ടെന്നും കൊലക്കേസിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ച് ഇനിയും അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് പറയുന്നു.