ഡിസിസി പുനഃസംഘടന; കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഇന്ന് ചര്‍ച്ച

ഡിസിസി പുനഃസംഘടന ഭാരവാഹി പട്ടിക തയ്യാറാക്കൽ സംബന്ധിച്ച് കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ അസ്വാരസ്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകും. മറ്റന്നാളോടെ പട്ടിക പ്രഖ്യാപിക്കാന്‍ ആണ് നീക്കം എങ്കിലും പ്രഖ്യാപിക്കൽ നീളാന്‍ സാധ്യതയുണ്ട്. 9 ജില്ലകളില്‍ ഇനിയും ധാരണയിലെത്തേണ്ടതുണ്ട്. നാളെ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ പങ്കെടുക്കും. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും.
വരുന്ന ആഴ്ച തന്നെ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കെ.സുധാകരനും വി.ഡി.സതീശനും ചര്‍ച്ച നടത്തി പട്ടികക്ക് അന്തിമരൂപം നല്‍കും. പട്ടിക ഹൈക്കമാന്റും അംഗീകരിക്കേണ്ടതുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കുമെന്നാണ് സൂചന. താരതമ്യേന വലിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 25 പേരെയും നിര്‍വാഹക സമിതിയിലേക്ക് 26 പേരെയും പരിഗണിക്കും. ചെറിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 15 പേരെയും നിര്‍വാഹക സമിതിയിലേക്ക് 16 പേരെയുമാകും പരിഗണിക്കുക.