കൗമാരക്കാർക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു

പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള വാക്സിനേഷൻ ആരംഭിച്ചു. ഭാരത് ബയോടെകിന്റെ കൊവാക്സിൻ രണ്ട് ഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക. രാജ്യത്തെ 7.40 കോടി കുട്ടികളാണ് വാക്സിനേഷന് വിധേയരാകേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രലയം. ഈ മാസം 10 വരെ ഊർജിത വാക്സിനേഷൻ യജ്ഞത്തിൽ കേരളം. ജില്ലാ താലൂക്ക് ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും വാക്സിനേഷൻ നൽകും. സംസ്ഥാനത്ത് കൗമാരക്കാർക്ക് മാത്രമായി 551 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇന്നലെ അഞ്ചുലക്ഷം ഡോസ് വാക്‌സിൻ എത്തി, ഇന്ന് 1.45 ലക്ഷം ഡോസ് ലഭിക്കും. ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വാക്‌സിൻ ഉണ്ടായിരിക്കും എന്നും മന്ത്രി പറഞ്ഞു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് കൗമാരക്കാർക്ക് കുത്തിവയ്പ് സൗകര്യം ഒരുക്കുന്നത്. വാക്സിനേഷനായി ഇതുവരെ രജിസ്റ്റർ ചെയ്തത് 6.79 ലക്ഷം കുട്ടികളാണ്. ഈ മാസം 10 മുതൽ സംസ്ഥാനത്ത് മുതിർന്നവർക്കുള്ള ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങും. വാക്സിനേഷന് ആയുള്ള എല്ലാ സജീകരണങ്ങളും പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്ത് വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.