കർഷകസമരം അവസാനിപ്പിക്കുന്നതിനുള്ള സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന്

കർഷകസമരം അവസാനിപ്പിക്കുന്നതിൽ സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം ഇന്ന് ഉണ്ടാവും. സംയുക്ത കിസാൻ മോർച്ച യോഗം ഉച്ചയ്ക്ക് 12 മണിക്ക് സിംഘുവിൽ ചേരും. ആവശ്യങ്ങൾ പാലിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയാൽ ഉടൻ സമരം അവസാനിപ്പിക്കാൻ ആണ് കർഷക സംഘടനകൾക്കിടയിലെ ധാരണ.

കേസുകൾ ഉടൻ പിൻവലിക്കണമെന്നതടക്കം കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു. സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ പഞ്ചാബ്‌ മാതൃക പിന്തുടരും. ഹരിയാന, യുപി, ഡൽഹി എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തകേസുകൾ ഉടൻ പിൻവലിക്കും. നിയമപരമായ നടപടികൾ തുടരുന്നതിനാൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുന്നതിൽ കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇതിനെതിരെയുള്ള സമരപരിപാടികളിൽ യുപി കർഷക സംഘടനകൾ തീരുമാനമെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.