പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; കെപിസിസി ഭാരവാഹികള്‍ ആരൊക്കെയെന്ന് ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം ഉറപ്പ് വരുത്തി 51 പേരടങ്ങുന്ന അന്തിമ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.ചര്‍ച്ച പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഇന്നലെ ഹൈക്കമാന്‍ഡിന് കൈമാറി. എം പി വിന്‍സെന്റ്, രാജീവന്‍ മാസ്റ്റര്‍ എന്നിവരെ പട്ടികയിലുള്‍പ്പെടുത്തുന്നതില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് മുന്‍ ഡിസിസി അധ്യക്ഷന്മാരായ ഇവരെ ഒഴിവാക്കികൊണ്ടാണ് പട്ടിക ഹൈക്കമാന്‍ഡിന് കൈമാറിയത്.


തങ്ങളോട് വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്ന് സുധീരനും മുല്ലപ്പള്ളിയും പരാതി പറഞ്ഞതോടെ പട്ടിക തയ്യാറാക്കലില്‍ അസ്വാര്യസങ്ങളും പരസ്യ വിമര്‍ശനങ്ങളും തര്‍ക്കത്തിന് കാരണമായിരുന്നു. എം പി വിന്‍സെന്റ്, രാജീവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ക്ക് വേണ്ടി മാത്രം ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.

അതേസമയം കെപിസിസി പുനഃസംഘടനയില്‍ മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിശദീകരിച്ചു. പാര്‍ട്ടി പുനസംഘടനകളില്‍ എഐസിസി ജനറല്‍ സെക്രട്ടറി ഇഷ്ടക്കാര്‍ക്കായി കൈകടത്തുന്നുവെന്ന ഗ്രൂപ്പുകളുടെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു കെ.സി വേണുഗോപാല്‍. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.