

ദില്ലി: 2021 മുതൽ 2024 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്താരാഷ്ട്ര സന്ദർശനങ്ങൾക്ക് 295 കോടി രൂപ ചെലവഴിച്ചതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ. 2025ലെ യുഎസ്, ഫ്രാൻസ് ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി 67 കോടിയിലധികം രൂപ ചെലവഴിച്ചതായും കേന്ദ്ര സർക്കാർ പുറത്തു വിട്ട ഡാറ്റയിൽ പറയുന്നു.

തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ പറയുന്നത്. ഫ്രാൻസിലേക്കുള്ള യാത്രയാണ് കണക്കുകളിൽ ഏറ്റവും ചെലവേറിയത്. ഇതിന് 25 കോടിയിലധികം രൂപ ചെലവായി. 2023 ജൂണിൽ പ്രധാനമന്ത്രി മോദി നടത്തിയ യുഎസിലേക്കുള്ള യാത്രയ്ക്ക് 22 കോടിയിലധികവും ചെലവുണ്ട്.

2022 മെയ് മുതൽ 2024 ഡിസംബർ വരെ പ്രധാനമന്ത്രി മോദി നടത്തിയ 38 വിദേശ സന്ദർശനങ്ങളിൽ നിന്നാണ് ഏകദേശം 258 കോടി രൂപയും ചെലവഴിച്ചിട്ടുള്ളത്. അതേ സമയം പ്രധാനമന്ത്രി ഈ വർഷം സന്ദർശിച്ച മൗറീഷ്യസ്, കാനഡ, ക്രൊയേഷ്യ, ഘാന, ട്രിനിഡാഡ് & ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങളുടെ ചെലവുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
