കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാട്; അഖിലേന്ത്യ പണിമുടക്ക്‌ നാളെ അർധരാത്രി മുതൽ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹ, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്ക്‌ നാളെ നടക്കും. നാളെ അർധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രി വരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌. സിഐടിയു, ഐഎൻടിയുസി, എൻഎൽയു, കെടിയുസി എസ്‌, കെടിയുസി എം, ഐഎൻഎൽസി, എൻടിയുഐ, എച്ച്‌എംകെപി, എഐടിയുസി, എൽപിഎഫ്‌, യുടിയുസി, എച്ച്‌എംഎസ്‌, സേവ, ടിയുസിഐ, എൻഎൽസി, ടിയുസിസി, ജെഎൽയു എന്നീ സംഘടനകളാണ് സംയുക്തമായി പണിമുടക്കുന്നത്

കർഷകരും കർഷകത്തൊഴിലാളികളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്‌, ഇൻഷുറൻസ്‌ ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന്
ട്രേഡ് യൂണിയൻ നേതൃത്വം
അറിയിച്ചിട്ടുണ്ട്

വിലക്കയറ്റം തടയുക, ലേബർ കോഡുകൾ പിൻവലിക്കുക, പൊതുമേഖലാ ഓഹരി വിൽപ്പന അവസാനിപ്പിക്കുക, മിനിമം വേതനം 26,000 രൂപയായും പെൻഷൻ 9000 രൂപയായും നിശ്ചയിക്കുക സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പൊതുപണിമുടക്ക്‌.
തിരുവനന്തപുരത്ത്‌ രാജ്‌ഭവന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ കൂട്ടായ്‌മകളും പ്രകടനങ്ങളും നടത്താൻ തീരുമാനമുണ്ട്