പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വകുപ്പ്. ഒന്നാം പ്രതിയും ഹൈക്കോടതി അഭിഭാഷകനുമായ നൗഷാദും രണ്ടാം പ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. അതിജീവിത ശക്തമായി നിലപാടെടുത്തതോടെയാണ് ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറേണ്ടി വന്നത്. സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയത് പ്രതികൾക്ക് ഗുണമായി മാറിയെന്നും കണ്ടെത്തല്‍
കേസുമായി ബന്ധപ്പെട്ട്കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ് എച്ച് ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിലാണ് ഈ കണ്ടത്തലുകൾ ഉള്ളത്.
കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും SHOയെയും സസ്പെൻഡ് ചെയ്തത്
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹ മോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഓഗസ്റ്റിൽ കിട്ടിയ പരാതിയിൽ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് എഫ്ഐആർ രജിസ്റ്റർ ചെയ്തു, ആറന്മുള പൊലീസിന് കൈമാറി.മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല.
പ്രതി നൗഷാദിന് പത്തനം തിട്ട പോലീസ് വഴി വിട്ട സഹായം നല്‍കിയെന്നും കണ്ടെത്തിയിരുന്നു.
അഭിഭാഷക വൃത്തിക്ക് പോലും കളങ്കമാണ് നൗഷാദ് എന്ന രൂക്ഷ വിമർശനം നടത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയത്. എന്നാൽ പ്രതിക്ക് സുപ്രീം കോടതിയില്‍ പോയി ജാമ്യം നേടാൻ ആറന്മുള പോലീസിന്‍റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നടപടികള്‍ വഴിയൊരുക്കി എന്നാണ് വിലയിരുത്തല്‍