തഗ് ലൈഫ് സിനിമാ നിരോധനം; കമല്‍ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി

ബെംഗ്ളൂരു : ‘തഗ് ലൈഫ്’ സിനിമ കര്‍ണാടകയില്‍ നിരോധിച്ചതിനെതിരെ നല്‍കിയ ഹർജിയിൽ കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽഹാസൻ ചരിത്രകാരനാണോ? ഭാഷാ വിദഗ്ധനാണോ? മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നത്തിൽ, സംരക്ഷണം തേടി കോടതിയിൽ വന്നതെന്തിനാണ്..? കർണാടക ഹൈക്കോടതി ഉലക നായകനോട് ചോദിച്ചു.
കമൽഹാസന്‍റെ വാക്കുകൾ സാഹചര്യത്തിൽ നിന്ന് അടർത്തി മാറ്റി വളച്ചൊടിച്ചെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനം.

ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് രാജ് കമൽ ഇന്‍റർനാഷണലിന്‍റെ ഹർജി പരിഗണിച്ചത്. മുൻപ് സി രാജഗോപാലാചാരി ഇത്തരത്തിൽ പരാമർശം നടത്തിയതാണ്. അന്ന് അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന് മാപ്പ് പറയാമെങ്കിൽ കമൽഹാസന് മാപ്പ് പറഞ്ഞുകൂടേ എന്നും കോടതി ചോദിച്ചു.
ഭാഷ മനുഷ്യരുടെ വികാരമാണ്, അതിനെ വ്രണപ്പെടുത്തരുതെന്നും കോടതി ആവശ്യപ്പെട്ടു. നാക്കുപിഴ ആർക്കും സംഭവിക്കാം, അതിൽ മാപ്പ് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. കമൽ മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും കോടതി ആരാഞ്ഞു. അത് തീരുമാനിക്കേണ്ടത് കമൽഹാസനാണെന്ന് അഭിഭാഷകൻ മറുപടി നൽകി.

സിനിമാ പ്രമോഷൻ പരിപാടിക്കിടെ കന്നഡ തമിഴിൽ നിന്ന് ഉദ്ഭവിച്ചതാണെന്ന് കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. മണിരത്നം സംവിധാനം ചെയ്ത കമൽഹാസൻ നായകനായ തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമാണ് തഗ് ലൈഫ്