ആലപ്പുഴ: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം വീണ്ടും സ്കൂളുകൾ തുറന്നു. ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് വിദ്യാർത്ഥികളെ വരവേൽക്കാനായി ഓരോ സ്കൂളുകളിലും പ്രവേശനോത്സവം ഒരുക്കിയത്. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാന തല ഉത്ഘാടനം. ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിനായി മാത്രം ചുരുങ്ങരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. അറിവ് മാത്രം പോരാ, വിവേകവും വിവേചന ബുദ്ധിയും വേണം. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർദ്ധിക്കണം. വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
കലവൂർ സ്കൂളിൽ രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ തുടങ്ങി. പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌കാരവും അരങ്ങേറി. സംസ്ഥാനത്തെ എല്ലാ സ്‌കൂളിലും പ്രവേശനോത്സവം നടന്നു. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്.
ഈ അധ്യയന വർഷം സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ പ്രവർത്തന സമയം രാവിലെ 9.45മുതൽ വൈകിട്ട് 4.15വരെയാക്കി. ഈ വർഷം ഇറക്കിയ അക്കാദമിക് കലണ്ടറിലാണ് ഹൈസ്‌കൂളിൽ പ്രവർത്തന സമയം അരമണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്. വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സമയമാറ്റം.യുപി വിഭാഗത്തിൽ 200, ഹൈസ്‌കൂളിൽ 204, എൽപിയിൽ 198 അധ്യയന ദിനങ്ങൾ ഉറപ്പാക്കിയാണ് സ്‌കൂൾ അക്കാദമിക് കലണ്ടർ പുറത്തിറക്കിയത്. എൽപിക്ക് ശനിയാഴ്‌ച പ്രവൃത്തി ദിനമല്ല. യുപിയിൽ രണ്ട് ശനിയും ഹൈസ്‌കൂളിൽ ആറ് ശനിയും പ്രവൃത്തി ദിനമാണ്.