ചരിത്ര വിധിയുമായി കേരള ഹൈക്കോടതി; ട്രാന്‍സ് ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാവ് എന്ന് ചേര്‍ക്കാം

കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ രക്ഷിതാക്കളായ സഹദ് – സിയ പവൽ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചരിത്ര ഉത്തരവ്.
ട്രാന്‍സ് ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിതാവ്, മാതാവ് എന്നതിന് പകരം രക്ഷിതാവ് 1, രക്ഷിതാവ് 2 എന്ന് ചേര്‍ക്കാമെന്ന് കോടതി വ്യക്തമാക്കി

2023 ഫെബ്രുവരിയിലാണ് സഹദ് – സിയ പവൽ ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചത്. ട്രാന്‍സ് വ്യക്തിയായ സഹദാണ് കുട്ടിക്ക് ജന്മം നല്‍കിയത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷനില്‍ കുറിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അമ്മയുടെ പേര് സഹദ് എന്നും അച്ഛൻ്റെ പേരിൻ്റെ സ്ഥാനത്ത് ട്രാന്‍സ് വ്യക്തിയായ സിയയുടെ പേരുമാണ് രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ഇരുവരും നിയമ പോരാട്ടത്തിന് ഒരുങ്ങിയത്. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.