ഒരൊറ്റ രാത്രിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ.. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ മറുപടി..

പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാൾ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നൽകി ഇന്ത്യ. പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള 9 ഭീകരകേന്ദ്രങ്ങള്‍ ഇന്ന് പുലര്‍ച്ചെ തരിപ്പിണമാക്കിയാണ് ഇന്ത്യന്‍ സംയുക്ത സേനാ വിഭാഗങ്ങളുടെ മറുപടി. ജയ്ഷെ ഇ മൊഹമ്മദ്, ലഷ്കർ ഇ തൊയ്ബ, ഹിസ്‌ബുള്‍ മുജാഹിദ് താവളങ്ങൾ തകർത്തു.

30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം

ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട, വ്യാപ്തിയേറിയ തിരിച്ചടികളിൽ ഒന്നായി മാറുകയാണ് ഓപ്പറേഷൻ സിന്ദൂർ.
മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തുകഴിഞ്ഞു. കശ്മീരിൽ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികൾക്ക് അടിയന്തര സാഹചര്യം നേരിടാനും നിർദേശമുണ്ട്. തിരിച്ചടിക്ക്‌ പിന്നാലെ വ്യോമ സേനയുടെ സൈനികാഭ്യാസവും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യ കൊടുംഭീകരനായി മുദ്രകുത്തിയിട മസൂദ് അസർ സ്ഥാപിച്ചതാണ് ജയ്ഷെ ഇ മൊഹമ്മദ്. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, പുൽവാമ, പത്താൻകോട്ട് എന്നിവയിൽ മസൂദിന്റെ പങ്ക് വലുതായിരുന്നു. 1994ൽ ഇന്ത്യ പിടികൂടിയ അസറിനെ 1999ൽ കാണ്ഡഹാർ വിമാന റാഞ്ചൽ ഉണ്ടായതോടെ ഇന്ത്യക്ക് വിട്ടുകൊടുക്കേണ്ടിവന്നു.