ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ നാരായണ ദാസ് പിടിയില്‍; 72 ദിവസമാണ് തെറ്റ് ചെയ്യാതെ ഷീല ജയിലില്‍ കിടന്നത്

തൃശ്ശൂർ; ചാലക്കുടിയിലെ
ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ മുഖ്യപ്രതി നാരായണ ദാസിനെ
ബാംഗ്ലൂരിൽ നിന്നാണ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയാണ് നാരായണദാസ്.
ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കാന്‍
ഷീലയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു

2023 ഫെബ്രുവരി 27 നാണ് ലഹരി മരുന്ന് കൈവശം വെച്ചു എന്ന് ആരോപിച്ച് എക്സൈസ് ഷീല സണ്ണിയെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന പരിശോധനയിൽ കണ്ടെടുത്തത് വ്യാജ എൽ എസ് ഡി സ്റ്റാമ്പുകൾ ആണെന്ന് ബോധ്യപ്പെട്ടു. കുറ്റം ചെയ്യാതെ 72 ദിവസമാണ് ഷീല ജയിലിൽ കഴിഞ്ഞത്

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ മാർച്ച് 7 നാണ് കൊടുങ്ങല്ലൂർ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം ഏറ്റെടുത്തത്. മുൻകൂർ ജാമ്യം തേടി നാരായണദാസ്
ഹൈക്കോടതിയെയും
സുപ്രീംകോടതിയെയും
സമീപിച്ചിരുന്നു.
ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, എന്നാൽ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളി ചൂണ്ടിക്കാട്ടിയിരുന്നു.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു