കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകം, പ്രതി പിടിയിൽ ; കൊലയ്ക്ക് കാരണം വിജയകുമാറിനോടുള്ള വൈരാഗ്യം..

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ പ്രതി പിടിയില്‍. അസം സ്വദേശി അമിത് ഉറാങാണ് പിടിയിലായത്. തൃശൂർ മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഗാന്ധിനഗർ പൊലീസ് മാള പൊലീസിന്‍റെ സഹായത്തോടെ ഇന്ന് പുലർച്ചയാണ് പ്രതിയെ പിടികൂടിയത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

വിജയകുമാറിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ ചോദ്യം ചെയർത്തു വരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ മാത്രമേ ഈ കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.. അതിക്രൂരമായ കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിന്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിലാണ് ഇത് സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് കോട്ടയം നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്തിയത്.