നയിക്കാൻ എം എ ബേബി ; 1979ല്‍ എസ് എഫ് ഐയുടെ പ്രസിഡന്റ് ഇന്ന് സി പി എമ്മിന്റെ അമരത്ത്..

സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. മധുരയില്‍ വച്ച് നടന്ന 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് ഒരു നേതാവ് ആദ്യമായാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ഉയര്‍ന്നുവന്ന നേതാവാണ് എം എ ബേബി. 1979ല്‍ എസ്എഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി. 1984ല്‍ സിപിഎം കേരള സംസ്ഥാന കമ്മിറ്റിയംഗം. 1986ല്‍ രാജ്യസഭാംഗമായി. ആ സമയത്ത് രാജ്യസഭയില്‍ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു എം എ ബേബി. 1998വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1987ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായും 1989ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2006ല്‍ കേരള നിയമസഭയിൽ എത്തി. ആ വര്‍ഷം തന്നെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പു മന്ത്രിയുമായി. 2012ലാണ് സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തിയത്.