19 വർഷത്തിന് ശേഷം ശിക്ഷ ; റിജിത്ത് വധക്കേസിൽ 9 പ്രതികള്‍ക്കും ജീവപര്യന്തം തടവും പിഴയും..

തലശ്ശേരി; കണ്ണൂർ കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികള്‍ക്കും
ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആർഎസ്എസ്- ബിജെപി പ്രവർത്തകരായ 9 പേരാണ് പ്രതികൾ. 19 വർഷത്തിന് ശേഷമാണ് കേസിൽ ശിക്ഷ വിധിച്ചത്

കേസിൽ ആകെ 10 പ്രതികളാണ് ഉള്ളത്.
വിചാരണക്കിടെ മൂന്നാം പ്രതി അജേഷ് വാഹനാപകടത്തിൽ
മരിച്ചിരുന്നു. അവശേഷിക്കുന്ന 9 പ്രതികളായ
വിവി സുധാകരൻ, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രൻ, ഐവി അനിൽ, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്കരൻ എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്

2005 ഒക്ടോബർ
3 നായിരുന്നു റിജിത്ത് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം നടന്നു വരവേ ചുണ്ട തച്ചൻകണ്ടി ക്ഷേത്രത്തിനടുത്ത് വച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. റിജിത്തിന്റെ കൂടെ ഉണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

കേസിൽ 28 സാക്ഷികളെയാണ് വിസ്തരിച്ചത്. 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ബി പി ശശീന്ദ്രനാണ് കേസ് വാദിച്ചത്.
അന്നത്തെ വളപട്ടണം സി ഐ ആയിരുന്നു ടി പി പ്രേമരാജനാണ് കേസന്വേഷിച്ചത്