”രണ്ടാമൂഴം സിനിമയാകാത്തതില്‍ തന്നെക്കാള്‍ കൂടുതല്‍ നിരാശ എം.ടിക്കായിരിക്കും”

”രണ്ടാമൂഴം സിനിമയാകാത്തതില്‍ തന്നെക്കാള്‍ കൂടുതല്‍ നിരാശ എം.ടിക്കായിരിക്കും” – വി എ ശ്രീകുമാര്‍ മേനോന്‍ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കൃതിയെന്ന് വാഴ്ത്തപ്പെട്ട രണ്ടാമൂഴം സിനിമയാകാത്തതില്‍ തന്നെക്കാള്‍ കൂടുതല്‍ നിരാശ എം.ടിക്കായിരിക്കുമെന്നും രണ്ടാമൂഴം സിനിമയാവുകയെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും സംവിധായകനായ വി.എ. ശ്രീകുമാര്‍ മേനോന്‍. എം.ടിയുടെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം”ഒരു മകനെപ്പോലെ ആയിരുന്നു അദ്ദേഹം എന്നെ കണ്ടിരുന്നത്. മറ്റാര്‍ക്കും ലഭിക്കാത്ത ഒരുപാട് ഭാഗ്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. ഈ സിതാരയില്‍ വന്നാണ് രണ്ടാമൂഴത്തിന്റെ സ്ക്രിപ്റ്റ് തരാമോയെന്ന് ആദ്യം ചോദിക്കുന്നത്. മൂന്നാമത്തെ തവണ വന്നപ്പോഴാണ് അദ്ദേഹം അതിന് സമ്മതിച്ചത്. അതിന്റെ സീന്‍ ബൈ സീന്‍ അദ്ദേഹം വായിച്ചു തരിക, ഞാന്‍ നോട്ടെഴുതുക അങ്ങനെ വലിയ വലിയ അനുഭവങ്ങളിലൂടെ കടന്നു പോയി” – ശ്രീകുര്‍ മേനോന്‍ ചൂണ്ടിക്കാട്ടി.എംടിയുടെ കാലശേഷം അദ്ദേഹത്തിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണ് രണ്ടാമൂഴം സിനിമയായി മാറുകയെന്നത്. ഏറെ കഴിവുളള സംവിധായകര്‍ നമുക്കിടയിലുണ്ട്. അത് ഏറെ അഭിമാനമാകുന്ന ചലച്ചിത്രകാവ്യമായി മാറട്ടെയെന്നും വി.എ. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.”ആയിരം കോടിക്ക് മുകളില്‍ ബജറ്റില്‍ ചെയ്യേണ്ട സിനിമായിരുന്നു രണ്ടാമൂഴം. അതിന് പറ്റിയ നിര്‍മ്മാതാവിനെ തേടി നീണ്ട യാത്രയായിരുന്നു. ഒടുവില്‍ ബി.ആര്‍. ഷെട്ടി അതിന് തയ്യാറായി വന്നു. പക്ഷേ, അതിനു ശേഷം ദൗര്‍ഭാഗ്യകരമായ അനേകം സംഭവങ്ങളുണ്ടായി. ബി.ആര്‍. ഷെട്ടിയുടെ ബിസിനസ് തകര്‍ന്നു. അതിന് യോഗമില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം, എല്ലാ വലിയ പ്രൊജക്ടുകള്‍ക്കും ഒരു യോഗമുണ്ട്. കുറ്റബോധത്തെക്കാള്‍ കൂടുതല്‍ എനിക്ക് വിഷമമാണ്. ലോകപ്രശസ്ത ടെക്നീഷ്യന്‍സ് ആ സിനിമയുടെ ഭാഗമാകേണ്ടിയിരുന്നു. ആ ചര്‍ച്ചകളില്ലെല്ലാം എം.ടി. പങ്കെടുത്തിരുന്നു. സിനിമയാക്കാന്‍ പറ്റാത്തതില്‍, ആ വാക്ക് പാലിക്കാന്‍ പറ്റാത്തതില്‍ കുറ്റബോധമുണ്ട്” – ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു