ക്ഷേമപെൻഷൻ കൈപ്പറ്റുന്നവരിൽ സർക്കാർ ഉദ്യോഗസ്ഥരും; കേരളത്തെ ലജ്ജിപ്പിച്ച് വന്‍ തട്ടിപ്പ്

തിരുവനന്തപുരം; സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരില്‍
ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംസ്ഥാന സർക്കാർ ജീവനക്കാരും എന്ന് കണ്ടെത്തൽ.
ധന വകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ നാണിപ്പിക്കുന്ന തട്ടിപ്പ്‌ കണ്ടെത്തിയത്‌.
ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കം സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാരാണ് സാമൂഹ്യസുരക്ഷാ പെൻഷന്‍ തുകയില്‍ കൈയിട്ട് വാരിയത്. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു

കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാരും ഹയർ സെക്കണ്ടറിയിലെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
പെന്‍ഷന്‍ വാങ്ങുന്ന
2 അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലും മറ്റൊരാള്‍ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിലുമാണ് ജോലി ചെയ്യുന്നത്. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌

ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേർ, മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേര്‍, ആയൂർവേദ വകുപ്പിൽ 114 പേര്‍, മൃഗ സംരണക്ഷ വകുപ്പിൽ 74, പൊതു മരാമത്ത്‌ വകുപ്പിൽ 47,
എന്നിങ്ങനെ പോകുന്നു തട്ടിപ്പ് നടത്തിയവരുടെ പട്ടിക. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോമിയോപ്പതി വകുപ്പിൽ 41, കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും പെൻഷൻ വാങ്ങുന്നുണ്ട്