കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി ഡിജിപി, ഹവാല പണത്തിന്‍റെ കൂടുതല്‍ വിവരം പുറത്ത്

തൃശൂര്‍ ; ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന വിവാദ കൊടകര കുഴൽപ്പണക്കേസില്‍
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍
തുടരന്വേഷണത്തിന് നിയമോപദേശം നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിനാണ് നിയമോപദേശം നല്‍കിയത്. കുഴല്‍പ്പണത്തെപ്പറ്റി കഴിഞ്ഞ ദിവസം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീഷിൻ്റെ മൊഴി രേഖപ്പെടുത്താനും നിർദ്ദേശം നല്‍കി.
ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്നാണ് ലഭിച്ച നിയമോപദേശം. കൊടകര
കവർച്ചാക്കേസിനെ തെരഞ്ഞെടുപ്പ് ഫണ്ടിനുള്ള ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് ഡിജിപി ഓഫീസിനോട് അഭിപ്രായം തേടിയത്

അതിനിടെ കഴിഞ്ഞ നിയമസഭാ തെര‌ഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന ഇടനിലക്കാരനും പ്രതിയുമായ ധര്‍മ്മരാജന്‍റെ മൊഴിയുടെ കൂടുതൽ വിവരങ്ങള്‍ പുറത്തു വന്നു. ഹവാല ഇടപാടിലൂടെ എത്തിയ 41 കോടി 40 ലക്ഷം രൂപ കാസർകോഡ് മുതൽ തിരുവവനന്തപുരം ബിജെപിക്കായി വിതരണം ചെയ്തെന്നാണ് ധർമരാജന്‍റെ മൊഴിയിൽ ഉളളത്. ” ഒരു കോടി നാൽപത് ലക്ഷം കണ്ണൂരിൽ നൽകി, കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് കൈമാറിയത് ഒന്നരക്കോടിയാണ്. തൃശൂരിൽ പന്ത്രണ്ട് കോടിയും ആലപ്പുഴയിൽ ഒരു കോടിയും നൽകി. പത്ത് കോടിയിലേറെ തിരുവനന്തപുരത്ത് നൽകി” ഇങ്ങിനെയാണ് ധര്‍മ്മരാജന്‍റെ മൊഴിയില്‍ പറയുന്ന കണക്കുകള്‍