തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസിന്‍റെ FIRല്‍ ‘വിശ്വാസം വ്രണപ്പെടുത്തി, ലഹളയുണ്ടാക്കാൻ ഗൂഢാലോചന ‘

ഉപ തെരഞ്ഞെടുപ്പ് പ്രചാരണം പൊടി പൊടിക്കെ,
പൂരം കലക്കിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തള്ളി
തൃശ്ശൂർ പൂരം കലക്കിയെന്ന കേസില്‍ പോലീസിന്‍റെ റിപ്പോർട്ട്.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലാണ് പരാമർശമുള്ളത്. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി, ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന പരാമർശം. ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല

മലപ്പുറം സൈബർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ സി ചിത്തിരഞ്ജനാണ് പരാതിക്കാരൻ. ഏറെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പൊലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക സംഘം രൂപീകരിച്ചത്.
പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥനാണ് പരാതിക്കാരനായ ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്

നേരത്തെ തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്.
എന്നാൽ എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ തന്നെ പരാതിക്കാരനാക്കി കേസെടുത്തതും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതും