പാലക്കാട് അതൃപ്തി പരസ്യമാക്കി സരിൻ; ‘ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം’

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചത്തിൽ അതൃപ്തി പരസ്യമാക്കി കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ.
രാഹുലിന്‍റെ സ്ഥാനാര്‍ഥിത്വം പുനഃപരിശോധിക്കണമെന്ന് സരിന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ്. തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാകുമെന്നും സരിന്‍ ചൂണ്ടിക്കാട്ടി. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം. ഇന്‍ന്‍സ്റ്റ റീലും സ്റ്റോറിയും ഇട്ടാല്‍ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യം വെച്ച് സരിൻ പറഞ്ഞു .
പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും ഷാഫി പറമ്പിലിനെ ഉന്നമിട്ട് സരിൻ വിമര്‍ശിച്ചു.

യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. കോന്‍ഗ്രസില്‍ ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.സിപിഎം ഒരു കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.