കണ്ണൂര്‍: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും വിധിച്ചു. ശുചിമുറി നടത്തിപ്പുകാരൻ തിരുവനന്തപുരം തോന്നക്കൽ സ്വദേശി സുനിൽകുമാറാണ് കൊല്ലപ്പെട്ടത്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശുചിമുറി നടത്തിപ്പ് ചുമതല വിട്ടു കൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിന്‍റെ കൊലപാതകത്തിൽ കലാശിച്ചത്
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഉറങ്ങുകയായിരുന്ന സുനിൽകുമാറിനെ പ്രതിയായ ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. സുനില്‍ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരനായ അഴീക്കോട് കച്ചേരി സ്വദേശി പി വിനോദ് കുമാറിനെയും പ്രതി ആക്രമിച്ചിരുന്നു. ജില്ലാ സെഷന്‍സ് ജഡ്ജ് കെടി നിസാര്‍ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. ജില്ലാ ഗവ. പീഡര്‍ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.