തൃശ്ശൂരിൽ നടന്ന സിനിമാ സ്റ്റൈൽ കവർച്ച ; തട്ടിയെടുത്തത് രണ്ടര കിലോ സ്വർണം

തൃശ്ശൂർ: പട്ടാപ്പകൽ വൻ സ്വർണ്ണ കവർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തൃശ്ശൂർ. സ്വർണ്ണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച്  രണ്ടര കിലോ സ്വർണമാണ് അക്രമികൾ കവർന്നത്. ഒരു വാഹനത്തിന്‍റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെക്കുറിച്ചുള്ള തുമ്പ് ലഭിച്ചത്. ഇവര്‍ക്കായുള്ള അന്വേഷണം പോലീസ്
ഊർജ്ജിതമാക്കി.

ദേശീയപാത പീച്ചി കല്ലിടുക്കിൽ കഴിഞ്ഞ ദിവസം 11.45 ഓട് കൂടിയാണ് സംഭവം നടന്നത്. സ്വർണ്ണ വ്യാപാരിയായ തൃശ്ശൂർ കിഴക്കേക്കോട്ട സ്വദേശിഅരുൺ സണ്ണിയും, സുഹൃത്ത് റോജി തോമസുമാണ് ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂരിൽ നിന്ന് കാറിൽ കൊണ്ടു വരികയായിരുന്ന സ്വർണാഭരണങ്ങളാണ് കുതിരാന് സമീപം വച്ച് മൂന്നു വാഹനങ്ങളിൽ എത്തിയ സംഘം കവര്‍ന്നത്. അരുണും റോജിയും സഞ്ചരിച്ച വാഹനം തടയുകയും, കൈയിൽ ഉണ്ടായിരുന്ന മഴുവും ചുറ്റികയും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും കാറിൽ നിന്ന് വലിച്ചു പുറത്തിട്ട ശേഷം ഇവരുടെ സ്വർണ്ണവും കാറും കടത്തിക്കൊണ്ടു പോവുകയായിരുന്നു. അരുണിനെയും റോജിയേയും കവർച്ചാ സംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് പുത്തൂരിൽ വെച്ച് അരുൺ സണ്ണിയെയും പാലിയേക്കരയിൽ വച്ച് റോജി തോമസിനെയും ഇറക്കിവിട്ടു.
മുഖം മറച്ചാണ് സംഘം കവർച്ച നടത്തിയത്. ഇവർ എത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്