അർജുന്റെ ലോറിയിൽ മകനുള്ള കളിപ്പാട്ടവും ; ഷിരൂരിൽ കണ്ണീർ കാഴ്‌ച

അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് മകനുള്ള കളിപ്പാട്ടവും രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും ലഭിച്ചു. അര്‍ജുന്റെ വസ്ത്രങ്ങൾ നേരത്തെ പുറത്തെടുത്തിരുന്നു. ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് ഭാര്യ കൃഷ്ണപ്രിയ സഹോദരനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ലോറി പൊളിച്ച് പരിശോധന പുരോഗമിക്കുകയാണ്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതെ സമയം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് ഉത്തര കന്നഡ എസ്പി എം നാരായണ പറഞ്ഞു. സാമ്പിളുകള്‍ മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പരിശോധനാഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.