മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിനിയായ നടിയാണ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ബന്ധുവായ യുവതിയുടെ പരാതിയിൽ പോലീസ് നടിക്കെതിരെ പോക്സോ കേസെടുത്തത്തിന്റെ പിന്നാലെയാണ് നടപടി.

16 വയസ്സുള്ളപ്പോൾ തന്നെ ഓഡിഷനെന്ന് പറഞ്ഞു ചെന്നൈയിൽ കൊണ്ടുപോയി മറ്റു പലർക്കും കൈമാറാൻ ശ്രമിച്ചെന്നാണ് നടിക്കെതിരെ ബന്ധുവായ പെൺകുട്ടി നൽകിയ പരാതി. പരാതിയിൽ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. 2014 ലായിരുന്ന സംഭവം. പെൺകുട്ടിയെയും അമ്മയെയും നടി ചെന്നൈയിലേക്ക് കൊണ്ടു പോകുകയും അവിടെയുള്ള ഹോട്ടലിൽ എത്തിച്ച് പലർക്കും കൈമാറാൻ ശ്രമിച്ചു എന്നുമാണ് പരാതി. നടിയ്ക്ക് പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

മുകേഷിനെ കൂടാതെ ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരൻ , പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവർക്കെതിരെയാണ് നടി ലൈംഗികാരോപണം ഉന്നയിച്ചത്.