കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവി ലഭിക്കുമെന്ന് മുഖ്യമന്ത്രി ; ഓൺലൈന്‍ യോഗത്തില്‍ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി ഇക്കാര്യങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് പിടിച്ചു നിൽക്കാനുള്ള ഏക പ്രതീക്ഷയെന്നത്, വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്തുന്നതിന് വേണ്ടിയുള്ള അനുമതി ലഭിക്കുകയെന്നത് മാത്രമാണ്. അതിനാൽ പോയിൻ്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിന് കേന്ദ്രവുമായി ചർച്ചയിലാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വിഭാഗം ഓഹരി ഉടമകളുടെ പ്രതിഷേധത്തിനിടയില്‍ ഇത്തവണയും ഓൺലൈനായാണ് യോഗം ചേര്‍ന്നത്. വെറും 27 മിനിറ്റ് മാത്രമായിരുന്നു യോഗം. ചോദ്യങ്ങൾക്ക് അവസരമില്ലാതെ യോഗം പ്രഹസനമായി മാറിയെന്ന വിമർശനവും ഉയർന്നിരുന്നു. പതിനെട്ടായിരം ഓഹരിയുടമകളിൽ നിന്ന് പരമാവധി 1000 പേർക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. അതിൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞത് വെറും 6 പേർക്ക് മാത്രമായിരുന്നെന്നും അതിൽ 2 പേരാകട്ടെ കമ്പനി ജീവനക്കാരായിരുന്നു എന്നും ആരോപണമുണ്ട്. ഇത് അനീതിയാണെന്നാണ് ഒരു വിഭാഗം ഓഹരി ഉടമകൾ പ്രതികരിച്ചത്.

വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി യോഗം നടത്തുന്നതിനെതിരെ ഓഹരി ഉടമകൾ കേന്ദ്ര മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. സിഎജി ഓഡിറ്റ് നടത്തുന്നതിലും വിവരാവകാശ നിയമം ബാധകമാക്കുന്നതിലും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണുണ്ടായതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.