ഷുഹൈബ് വധം; സിബിഐ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി.. മാതാപിതാക്കളുടെ ഹര്‍ജി തള്ളി

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന്
സുപ്രീം കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കൊലപാതകം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഹര്‍ജി തള്ളിയത്.

അതേസമയം, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് വിചാരണ വേളയില്‍ ആരുടെയും പങ്കുതെളിഞ്ഞാല്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടായിരിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.
അന്തിമ അന്വേഷണ റിപ്പോര്‍ട്ടും കോടതി ഫയല്‍ ചെയ്തു.