സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം പരാമര്‍ശം സ്വാഗതം ചെയ്ത് കത്തോലിക്ക സഭ മുഖപത്രം ദീപിക. ഇസ്ലാമിക തീവ്രവാദത്തിന്റെ മുഖംമൂടി മാറ്റാൻ ജയരാജനെപ്പോലെ ആരെങ്കിലും വരുന്നത് പ്രതീക്ഷ നൽകുന്നുവെന്നും പി ജയരാജൻ കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം കാണാൻ ഇടയില്ലെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. പ്രൈം 21 ന് പി ജയരാജൻ നൽകിയ അഭിമുഖത്തിലെ പരാമർശം ഏറ്റെടുത്താണ് ദീപിക ചർച്ചയ്ക്ക് തുടക്കമിട്ടത്.
പി ജയരാജന്റെ കണ്ടെത്തലുകളില്‍ പുതുമയില്ല, എന്നാല്‍ ഇസ്ലാമിക തീവ്രവാദത്തിന് സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്.. ഇത്തരം ഒരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നുപറച്ചില്‍ പ്രസക്തമാകുന്നത്. ജയരാജന്റെ ഒരു കണ്ടെത്തലും പുതിയതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദത്തിനു സപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണന്ന നിരീക്ഷണം നിലനില്‍ക്കെ ഈ തുറന്നുപറച്ചിലിനു പ്രസക്തിയുണ്ടെന്നാണ് മുഖപ്രസംഗം.
ഇസ്ലാമിക തീവ്രവാദം ആഗോളതലത്തിൽ വരുത്തിയ വിനാശങ്ങൾക്കനുസരിച്ചു നിലപാടുകൾ നവീകരിക്കാതിരുന്ന കോൺഗ്രസും ഇടതു പാർട്ടികളും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലതുപക്ഷ ചിന്തകൾക്കും രാഷ്ട്രീയത്തിനും വർഗീയതയ്ക്കും ചെയ്തുകൊടുത്ത സഹായം ചെറുതല്ലെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഇതര മതവർഗീയത വളരാൻ സാഹചര്യമൊരുക്കിയത് ഇസ്ലാമിക തീവ്രവാദമാണ്. നിലപാടിൽ ജയരാജൻ ഉറച്ചുനിൽക്കുമെന്നോ ഒരു മതേതര സമൂഹത്തിനുമേൽ ഇഴഞ്ഞുകയറിയ രാഷ്ട്രീയ ഇസ്ലാമിനെ സിപിഎമ്മും മറ്റു രാഷ്ട്രീയ പാർട്ടികളും തള്ളിപ്പറയുമെന്നോ ഉറപ്പില്ലെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.
ഇസ്ലാമിക തീവ്രവാദത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടവര്‍ മതേതര രാഷ്ട്രീയത്തിനു നഷ്ടമുണ്ടാക്കി. വലതുപക്ഷ രാഷ്ട്രീയമാണ് ഇവിടെ ലാഭമുണ്ടാക്കുന്നത്. പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ല ഭീകരപ്രസ്ഥാനങ്ങളെ നേരിടേണ്ടതെന്ന ബിജെപിയുടെ നിലപാടിനു സ്വീകാര്യത വര്‍ധിക്കുകയാണ്. പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. കേരളം മാറിമാറി ഭരിച്ചവര്‍ക്കു പോപ്പുലര്‍ ഫ്രണ്ടിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇസ്ലാമിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചാണ് അല്‍ ഖ്വയ്ദയും താലിബാനും ബൊക്കോ ഹറാമും ഹമാസും ഹിസ്ബുള്ളയും പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയുമൊക്കെ പറയുന്നതെന്ന് ഇവര്‍ക്ക് എന്നാണു മനസിലാകുക എന്നും കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തിചോദിക്കുന്നു.