ദേശീയ ജനറൽ സെക്രട്ടറിയായി CPMനെ നയിച്ച സീതാറാം യച്ചൂരിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിന് എയിംസിന് വിട്ടു നൽകും. മൃതദേഹം ഇന്നും നാളെയും എയിംസിൽ സൂക്ഷിക്കും. മറ്റന്നാൾ എ.കെ.ജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നായിരുന്നു ഇന്ന് 3 മണിയോടെ സീതാറാം യച്ചൂരിയുടെ അന്ത്യം.
മൂന്നു തവണയാണ് സീതാറാം യെച്ചൂരി എന്ന
വിപ്ളവ സൂര്യൻ സിപിഎമ്മിനെ അഖിലേന്ത്യാ തലത്തിൽ നയിച്ചത്.
2015-ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ടിൽ നിന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി പദവി യെച്ചൂരി ഏറ്റെടുത്തു. 2018-ൽ ഹൈദരാബാദിലെ പാർട്ടി കോൺഗ്രസിൽ വീണ്ടും സിപിഎം ദേശീയ അധ്യക്ഷനായി. 2022-ൽ കണ്ണൂർ പാർട്ടി കോൺഗ്രസിൽ മൂന്നാം വട്ടവും പാർട്ടി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു
ആന്ധ്രാ പ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ജെ.എൻ.യുവിൽ വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി. 1974-ൽ എസ്എഫ്ഐയിൽ അംഗമായി. മൂന്നു വട്ടം ജെ.എൻ.യു സർവകലാശാല യൂണിയൻ പ്രസിഡന്റായി. ജെഎൻയുവിൽ പിഎച്ച്ഡിക്ക് ചേർന്നെങ്കിലും അടിയന്തരാവസ്ഥ
ക്കാലത്തെ ഒളിവ്
ജീവിതം മൂലം പൂർത്തിയാക്കാനായില്ല. അടിയന്തിരാവസ്ഥ കാലത്ത് 1975-ൽ അറസ്റ്റിലായി.
1986-ൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റായി. 1984-ൽ 32-ാം വയസ്സിലാണ് സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായത്. 1988-ൽ തിരുവനന്തപുരത്ത് നടന്ന പാർട്ടി കോൺഗ്രസിൽ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗമായി. 1992-ൽ മദ്രാസിൽ നടന്ന പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായി
പീപ്പിൾസ് ഡെമോക്രസി വാരികയുടെ എഡിറ്ററായിരുന്നു.
2005-ൽ പശ്ചിമ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തക സീമാ ചിത്സിയാണ് ഭാര്യ. അന്തരിച്ച മാധ്യമ പ്രവർത്തകൻ ആശിഷ് യെച്ചൂരി, ഡോ. അഖിലാ യെച്ചൂരി, ഡാനിഷ് എന്നിവർ മക്കളാണ്