തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ ഉയർത്തിയ ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നത് അതീവ ഗൗരവമേറിയതാണെന്നും വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഉന്നത തലത്തിലുള്ളവരുടെ ഫോൺ ചോർത്തിയത് ഗുരതരമായതും നിലവിലുള്ള സുപ്രീം കോടതി വിധികളുടെയും ലംഘനമാണ്. താനും ചോർത്തിയെന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവമേറുന്നതാണെന്ന് രാജ്ഭവൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഫോൺ അൻവർ എങ്ങനെയാണ് പുറത്ത് വിട്ടത്, അൻവർ ഫോൺ ചോർത്തിയോ തുടങ്ങിയ കാര്യങ്ങളും ഗവർണർ സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനൊപ്പം അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണങ്ങളും ഗവർണർ നൽകിയിട്ടുണ്ട്.
ഭീകരവിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെ എഡിജിപി എം.ആർ അജിത്ത്കുമാർ മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കക്കളുടെയും ഫോൺ കോൾ ചോർത്തിയെന്നായിരുന്നു പി.വി അൻവർ ആരോപിച്ചത്. കൂടാതെ വിജിലൻസ് എഎസ് ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിൻ്റെ സ്പെഷൽ ഓപ്പറേഷൻ ടീമിൻ്റെ സഹായത്തോടെയായിരുന്നു ചോർത്തൽ നടക്കുന്നതെന്നും എം എൽ എ പറഞ്ഞിരുന്നു.