വയനാട് ദുരന്തത്തിന് പിന്നാലെ വാഹന അപകടവും.. ഒറ്റയ്ക്കായ ശ്രുതിക്ക് കൂട്ടായിരുന്ന ജെൻസൺ വാഹനാപകടത്തിൽ ഗുരുതരാവസ്ഥയിൽ

കൽപ്പറ്റ : വയനാട് ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടമായ ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം ദിശ തെറ്റി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയുള്ള സമയമാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ ജെൻസന്റെ നില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിലാണ് ജെൻസൻ കഴിയുന്നത്.

ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരണപ്പെട്ടിരുന്നു. ജെൻസനുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശത്തിനും തൊട്ടു പിന്നാലെയാണ് ദുരന്തം ഇവരെ വീണ്ടും തേടിയെത്തിയത്.

ഇന്നലെ വൈകിട്ട് കൽപ്പറ്റ വെള്ളാരംകുന്നിൽ വച്ചാണ് ജെൻസനും ശ്രുതിയും സഞ്ചരിച്ച വാൻ സ്വകാര്യ ബസുമായി കൂട്ടിമുട്ടുന്നത്. കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ഇരുവരെയും കുടുംബാംഗങ്ങളെയും പുറത്തെടുത്തത്.ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രുതിയെയും മറ്റു കുടുംബാംഗങ്ങളെയും കൽപ്പറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.