ശശി ചെയ്തത് നീചമായ പ്രവർത്തി; രൂക്ഷമായി വിമർശിച്ച് എം.വി ഗോവിന്ദന്‍

പാലക്കാട് : സിപിഎം നേതാവ് പി.കെ ശശിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ . പാലക്കാട് നടന്ന മേഖല റിപ്പോർട്ടിങ്ങിലായിരുന്നു ശശി ചെയ്തത് നീചമായ പ്രവൃത്തിയാണെന്ന് വിമർശനം ഉന്നയിച്ചത്. സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശശി ശ്രമിച്ചു, ഇതിനൊരു മാധ്യമ പ്രവർത്തകനുമായി ഗൂഢാലോചന നടത്തി, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാന സെക്രട്ടറി ഉന്നയിച്ചത്.

മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണ ത്തിലുള്ള സഹകരണ കോളേജിന്‍റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്ന ആരോപണമാണ് ശശിക്കെതിരെ ഉയർന്നു വന്നിട്ടുള്ളത്.
“പാർട്ടിയിൽ നിന്ന് ഒഴിവാക്കേണ്ട പ്രവർത്തികളാണ് ശശി ചെയ്തത്. എന്നാൽ ഒരു മുതിർന്ന അംഗമെന്ന പരിഗണന നൽകിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയത്. ഇത് ശശി സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണ്, അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ” ഇങ്ങനെയിരുന്നു എം.വി ഗോവിന്ദന്‍റെ വിമര്‍ശനം.

ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യാൻ സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു.