കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപണം19 കാരിക്ക് ക്രൂര മർദ്ദനം

കൊല്ലം: നവജാത ശിശുവിന്റെ മാതാവായ 19 കാരിക്ക് ഭർതൃ വീട്ടുകാരുടെ ക്രൂരമർദ്ദനം. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിനി അലീനയെയാണ് കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ച് മർദ്ദിച്ചത്. ഭർത്താവും ഭർത്താവിന്‍റെ സഹോദരനും ഭർതൃ പിതാവും, മാതാവും ചേർന്നാണ് അലീനയെ ഉപദ്രവിച്ചതെന്ന് പറയുന്നു. ഇതേ തുടർന്ന് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്നും യുവതി ആരോപിക്കുന്നു.

പ്രസവം കഴിഞ്ഞ് 27 ദിവസത്തിനു ശേഷമാണ് യുവതിയെ മർദ്ദിച്ചത്.
“കുഞ്ഞിന് പാല് കൊടുത്തിട്ട് കിടത്തി ഉറക്കിയതാണ്, ഭർത്താവ് കഴുത്തിന് പിടിച്ചു മർദ്ദിക്കുകയും തലയണ വെച്ച് തല അമർത്തിപ്പിടിക്കുകയും ചെയ്തു. ഭർത്താവിന്‍റെ സഹോദരനും , ഭർതൃപിതാവും മർദ്ദനത്തിൽ പങ്കാളിയായിരുന്നു. ശ്വാസം പോലും എടുക്കാൻ പറ്റാത്ത അവസ്ഥയിൽ ഉപദ്രവിച്ച് അവശയാക്കി.വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു” എന്നും യുവതി പറയുന്നു.

സംഭവത്തില്‍ നാട്ടുകാർ ഇടപെട്ടില്ലെന്നും എല്ലാവരും ഭർത്താവിന്‍റെ വീട്ടുകാർക്ക് അനുകൂലമായി നില കൊണ്ടെന്നും അലീന പറഞ്ഞു. വീട്ടുകാരെ വിളിച്ച് വരുത്തി വീട്ടിലേക്ക് പോയ്ക്കോളൂ എന്ന് ഭർത്താവിന്റെ പിതാവ് പറഞ്ഞിരുന്നതായും യുവതി വ്യക്തമാക്കി.

പ്രസവശേഷം കുഞ്ഞിനെയും മകളെയും വേണ്ടെന്ന് പറഞ്ഞു മകളുടെ ഭർത്താവ് പിണങ്ങിപ്പോയതായി യുവതിയുടെ മാതാവും വെളിപ്പെടുത്തുന്നു. ഇതിനു ശേഷമാണ് ഇയാൾ ഭാര്യയെ കൂട്ടിക്കൊണ്ടു പോയത്. രണ്ടു മണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാല് കൊടുക്കണമെന്ന് ഡോക്ടറുടെ നിർദ്ദേശം ഉണ്ടായിരുന്നു. ഇത് പാലിച്ചില്ലെന്ന് പറഞ്ഞാണ് മർദ്ദനം തുടങ്ങിയതെന്നും യുവതി പറയുന്നു.