‘ലഹരി പാര്‍ട്ടി’.. സുചിത്രക്കെതിരെ മാനനഷ്ട കേസ് നൽകി റിമ കല്ലിങ്കൽ

കൊച്ചി: നടി റിമ കല്ലിങ്കല്‍ ലഹരി പാർട്ടി നടത്തിയെന്ന് ആരോപിച്ച ഗായിക സുചിത്രയ്ക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നടി. പ്രത്യേക അന്വേഷണ സംഘത്തിന് സുചിത്രയ്ക്കെതിരെ പരാതിയും നൽകിയിട്ടുണ്ട്. അടിസ്ഥാനരഹിതമാണ് തനിക്കെതിരെ ഉയർന്ന ആരോപണമെന്ന് റിമ പറഞ്ഞു.

റിമ കല്ലിങ്കലിൻ്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ട് എന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിത വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നു. ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നുമായിരുന്നു സുചിത്രയുടെ ആരോപണം.

“വർഷങ്ങളായി നിങ്ങളിൽ പലരും ഡബ്ല്യുസിസി യോടൊപ്പവും ഉയർത്തുന്ന ന്യായത്തോടൊപ്പവും നിലയുറപ്പിച്ചിട്ടുണ്ട്. ആ വിശ്വാസവും പിന്തുണയുമാണ് തന്നെ ഇപ്പോൾ എഴുതാൻ പ്രേരിപ്പിക്കുന്നത്. ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലില്‍ നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ട് നിരവധി മാധ്യമ സ്ഥാപനങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാർത്തകൾ നൽകുന്നുണ്ട്. അരമണിക്കൂർ അഭിമുഖത്തിൽ 2017ലെ ലൈംഗികാക്രമണ കേസിലെ അതിജീവിതയെ അപമാനിക്കുക മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ , മമ്മൂട്ടി എന്നിവർ ഹേമ കമ്മിറ്റിയെ ഉപയോഗിച്ച് ഫഹദിനെ പോലെയുള്ള താരങ്ങളുടെ ഭാവി തകർക്കാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നു. മേൽപ്പറഞ്ഞതൊന്നും മുഖ്യധാര മാധ്യമങ്ങളിൽ വന്നില്ല, പക്ഷെ തന്നെക്കുറിച്ച് പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യം വന്നു. അത് വലിയ ശ്രദ്ധയും നേടി. അതുകൊണ്ട് തനിക്ക് അത്തരമൊരു കാര്യം നടന്നിട്ടില്ലെന്ന് വ്യക്തമാക്കേണ്ടതുണ്ട്. നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകി. മാനനഷ്ട കേസ് നോട്ടീസും നൽകി.എല്ലാവരും നൽകുന്ന പിന്തുണയ്ക്ക് നന്ദി ” – നടി റിമാ കല്ലിങ്കൽ തന്‍റെ പോസ്റ്റിൽ ഇങ്ങിനെ വ്യക്തമാക്കി.