ബസിലെ കൊലയ്ക്ക് കാരണം കണ്ടക്ടർക്ക് പ്രതിയുടെ ഭാര്യയുമായുള്ള സൗഹൃദം; പ്രതി സ്ഥിരം കുറ്റവാളി

എറണാകുളം: കളമശ്ശേരി എച്ച് എം ടി ജംഗ്ഷനിൽ കണ്ടക്ടറെ ബസ്സിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി മിനൂപ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പോക്സോ ഉൾപ്പെടെയുള്ള കേസുകളില്‍ പ്രതിയാണ്. മിനൂപും ഭാര്യയും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിൽ മിനൂപിന്‍റെ ഭാര്യയുമായി കണ്ടക്ടറായ അനീഷിന് ഉണ്ടായിരുന്ന സൗഹൃദം പകയ്ക്ക്കാരണമായി. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  പോലീസ് പറഞ്ഞു. കൊച്ചി സിറ്റി പോലീസ് പരിധിയിൽ വരുന്ന വിവിധ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരെയുള്ള അക്രമം, പോക്സോ, സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തുടങ്ങിയ കേസുകളില്‍ പ്രതിയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിൽ നിന്നും യാത്രക്കാരുമായി വന്ന ‘അശ്രദ്ധ’ ബസിലെ കണ്ടക്ടറാണ് അനീഷ് പീറ്റര്‍. ബസ്സ് നിർത്തിയ സമയം പിൻവാതിലിലൂടെ അകത്ത് കയറി കത്തി കൊണ്ട് കുത്തുകയായിരുന്നു. കൊല നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ അനീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തിരച്ചിലിനിടയിൽ കളമശ്ശേരി റെയിൽവേ സ്റ്റേഷൻ സമീപത്ത് വെച്ച് പോലീസിനെ കണ്ട പ്രതി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറുകരയിൽ കാത്തു നിന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.