കർഷക സമര വേദിയിലെത്തി പിന്തുണയറിയിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട്

കർഷക സമരം 200 ദിവസം പൂർത്തി യാക്കുന്നതിന്‍റെ ഭാഗമായി ഒരുക്കിയ പരിപാടിയിൽ പങ്കെടുക്കാനാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിലെ സമര വേദിയിൽ പിന്തുണയറിയിച്ച് വിനേഷ് എത്തിയത്. കർഷകരുടെ പോരാട്ട വീര്യത്തെ വിനേഷ് പ്രശംസിക്കുകയും ചെയ്തു. “ഒരു കർഷക കുടുംബത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യമാണ്. നിങ്ങളുടെ മകൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ അവകാശങ്ങൾക്കായി നമ്മൾ നിലകൊള്ളണം, കാരണം മറ്റാരും നമുക്കായി വരില്ല. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും നിങ്ങളുടെ അവകാശങ്ങൾ നേടാതെ മടങ്ങി വരരുതെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു” എന്നായിരുന്ന ഫോഗട്ടിന്‍റ ആശംസ.

പ്രതിഷേധം സമാധാനപരമാണ്, എന്നാൽ അതിന് തീവ്രതയെറെയുണ്ടെന്നും കേന്ദ്രം അവരുടെ ആവശ്യം ഇതുവരെ അംഗീകരിക്കാൻ തയ്യാറയിട്ടില്ലെന്നും കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ ഒരിക്കൽ കൂടി സർക്കാരിന് മുന്നിൽ അവതരിപ്പിക്കും. കൂടാതെ പുതിയ പ്രഖ്യാപനങ്ങളും നടത്തുമെന്നും പാന്ദർ കൂട്ടിച്ചേർത്തു.

നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കർഷകരെ പിന്തുണയ്ക്കുന്നതിലാണ് തൻ്റെ പ്രാഥമിക ശ്രദ്ധയെന്ന് വിനേഷ് ആവർത്തിച്ചു. ബ്രിജ് ഭൂഷണ്‍ ശരൺ സിംഗിന് എതിരെ ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന് കഴിഞ്ഞ വർഷം കർഷകർ പൂർണ പിന്തുണ നൽകിയിരുന്നു. കർഷകർ ഇല്ലെങ്കിൽ ആരും ഉണ്ടാകില്ലെന്ന് ഓർക്കണം. ഇത് വേദനയുണ്ടാക്കുന്ന കാഴ്ചയാണെന്നും കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും വിനേഷ് ഫോഗാട്ട് പറഞ്ഞു.