പവർ ഗ്രൂപ്പിലെ മുഖ്യൻ ദിലീപ്.. പലരെയും വിലക്കി

കൊച്ചി; മലയാള സിനിമാ രംഗത്തെ പവർ ഗ്രൂപ്പിലെ മുഖ്യൻ നടൻ ദിലീപെന്ന് റിപ്പോര്‍ട്ടുകള്‍. 2017 വരെ ദിലീപ് ഉൾപ്പെടുന്ന പവർ ഗ്രൂപ്പ് ആണ് സിനിമയെയും സിനിമാ സംഘടനകളെയും നിയന്ത്രിച്ചിരുന്നത്. ദിലീപ് കാരണം പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, ഭാവന തുടങ്ങി നിരവധി താരങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടതിന്
ശേഷവും പവർ ഗ്രൂപ്പിൻറെ ഇടപെടലുണ്ടായിട്ടുണ്ട്. ഡബ്യുസിസി പ്രവർത്തകരെ ഒതുക്കാനുള്ള ശ്രമവും നടന്നിരുന്നു എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

അമ്മ ഉൾപ്പെടെ മലയാള സിനിമയിലെ പല സംഘടനകളും ദിലീപിന്‍റെ കൈപ്പിടിയിലായിരുന്നു.
നടിയെ ആക്രമിച്ച സംഭവം വന്നതിന് ശേഷവും കെ.ബി ഗണേഷ് കുമാർ, ബി.ഉണ്ണികൃഷ്ണൻ മുകേഷ്, ഇടവേള ബാബു തുടങ്ങിയവരൊക്കെ ദിലീപിന്‍റെ പക്ഷത്തായിരുന്നു. ഒരു സിനിമയുടെ മുഴുവൻ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ദീലീപായിരുന്നത്രെ. സിനിമ ഏത് സമയത്ത് റിലീസ് ചെയ്യണം, നായകനും നായികയും ആരാകണം, ഇക്കാര്യങ്ങളൊക്കെ തീരുമാനിച്ചിരുന്നത് ദീലീപായിരുന്നു. പല നായക നടന്മാരെയും മാറ്റി നിർത്താൻ സംവിധായകർക്കും നിർമ്മാതാക്കൾക്കും ദിലീപിന്റെ സമ്മർദ്ദം ഉണ്ടായിരുന്നു.സിനിമകൾ വിദേശത്ത് ഇറക്കുന്നതിലടക്കം ദീലീപ് ഇടപെട്ടിരുന്നു.

പൃഥ്വിരാജ് നായകനായ സത്യം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം മുതൽ പൃഥ്വിരാജിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയതിന് പിന്നിലും ദിലീപ് ആയിരുന്നു. അമ്മ ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിന് ആക്രമിക്കപ്പെട്ട ഭാവന നേരിട്ട് പരാതി നൽകിയിരുന്നെന്ന് ഇടവേള ബാബു പോലീസിനു മുന്നിൽ മൊഴി നൽകിയിരുന്നു. പക്ഷേ ദിലീപിനുള്ള സ്വാധീനം കാരണം പരാതിയില്‍ ഒരു നടപടിയും അമ്മയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.

മലയാള സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്നും അവരാണ് ആരെ നില നിർത്തണം, ഒതുക്കണം എന്നെല്ലാം തീരുമാനിക്കുന്നത് എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലും പറഞ്ഞിരുന്നു. 15 അംഗ പവർ ഗ്രൂപ്പ് സിനിമ മേഖലയിൽ ഉണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. സിനിമയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഇവരാണ്. ആർട്ടിസ്റ്റുകൾക്ക് ഇവർക്കെതിരെ സംസാരിക്കാൻ പോലും ഭയമായിരുന്നു എന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു.