മഞ്ജുവിനെതിരെ വക്കീൽ നോട്ടീസ് അയച്ച് നടി; അഞ്ചേമുക്കാൽ കോടി രൂപ നല്‍കണം

ഒരു വര്‍ഷം മുമ്പ് ഫൂട്ടേജ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഗുരുതരമായി പരിക്കേറ്റ നടി ശീതൾ തമ്പിയാണ് മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. മഞ്ജു വാര്യർ പങ്കാളിയായ നിർമ്മാണ കമ്പനി ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നഷ്ടപരിഹാരമായി അഞ്ചേമുക്കാൽ കോടി രൂപ തനിക്ക് ലഭിക്കണമെന്നും നടി നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ആദ്യം എടുത്ത കുറച്ച് ഷോട്ടുകൾ ചീഫ് അസോസിയേറ്റ്, സംവിധായകൻ, ക്യാമറമാൻ എന്നിവരുടെ നിർദ്ദേശപ്രകാരം കൂടുതൽ മികച്ചതാക്കാനായി വീണ്ടും ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രാഥമിക ഷോട്ടുകൾ എടുത്തപ്പോൾ തന്നെ തനിക്കുണ്ടായ ബുദ്ധിമുട്ടുകൾ സംഘട്ടന സംവിധായകനേയും സഹായികളെയും അറിയിച്ചിരുന്നെന്ന് നടി ശീതൾ തമ്പി പറഞ്ഞു. ബെഡിലേക്ക് ചാടി വീഴുന്ന ഷോട്ട് ആയിരുന്നു എടുക്കേണ്ടിയിരുന്നത്. എന്നിട്ടും സുരക്ഷ ഒരുക്കാത്തതിനാല്‍ ഈ രംഗത്തിന്റെ അവസാന ഷോട്ട് എടുത്തപ്പോൾ ബെഡ് തെന്നി നീങ്ങുകയും ബെഡിന്റെ അടിയിൽ ഉണ്ടായിരുന്ന പാറയ്ക്കിടയിൽ കാൽ കുടുങ്ങി സാരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ അപകടം നടന്നയുടന്‍ ക്രൂ അംഗങ്ങൾ കാൽ ശരിയാക്കാതെയാണ് കാട്ടിലൂടെ പുറത്തെത്തിച്ചതെന്നും നടി പറഞ്ഞു. പ്രാഥമികമായ ശുശ്രൂഷയോ അടിയന്തര മെഡിക്കൽ സംവിധാനമോ ഒന്നും തന്നെ ലൊക്കേഷനിൽ ഒരുക്കിയിരുന്നില്ലെന്നും നടി പരാതിയിൽ വ്യക്തമാക്കുന്നു.

പരിക്കിനെത്തുടർന്ന് കാലിൽ ആങ്കിൾ ബ്രേസ് എല്ലാ സമയത്തും ധരിക്കണം. കൂടാതെ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ട വിധത്തിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നടി പറഞ്ഞു. കുറച്ചുനേരം പോലും നിന്നു കൊണ്ട് ഒരു ജോലിയും ചെയ്യാൻ സാധിക്കുന്നില്ല. കാലിന് സമയാസമയങ്ങളിൽ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ പറയുന്നു. തന്‍റെ കരിയർ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോളെന്നും നടി വ്യക്തമാക്കി. കാനഡയിലെ ഒരു കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവായി ജോലി ചെയ്യുകയാണ് നടി.