കാഫിർ സ്ക്രീൻ ഷോട്ട്; കൂടെ നിന്ന വടകരയിലെ ജനങ്ങൾക്ക് നന്ദിയെന്ന് ഷാഫി പറമ്പിൽ എംപി

വടകര : ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഷാഫി പറമ്പിലിനെതിരെ പ്രചരിച്ച കാഫിർ സ്ക്രീൻ ഷോട്ട് ഇടത് സൈബർ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ.

”കോടതി ചെവിയ്ക്ക് പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്, വിവാദത്തിന് പിന്നിൽ സിപിഎം കാരാണ്, പക്ഷേ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. മന്ദഗതിയിൽ ആണെങ്കിലും അന്വേഷണം പുരോഗമിക്കുന്നതിൽ സന്തോഷമുണ്ട്. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിനേക്കാൾ നല്ലത് തോൽക്കുന്നതാണ് . പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടെയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി തനിക്ക് തോന്നുന്നില്ല പാർട്ടിക്ക് പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നെന്നും” ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

റിപ്പോർട്ട് പുറത്തുവന്നതിൽ അത്യാഹ്ളാദമോ ആഘോഷമോ ഒന്നുമില്ല, കാരണം ഇത് നേരത്തെ അറിയാവുന്നതാണ്. അന്വേഷണവും പോലീസ് റിപ്പോർട്ടുമൊക്കെ വരുന്നതിനുമുമ്പ് അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ വടകരയിലെ ജനങ്ങളോട് നന്ദി അറിയിക്കുന്നെന്നു
എംപി ഷാഫി പറമ്പിൽ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തലേന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ്ബുക്ക് പേജുകളിൽ നിന്നും വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. പ്രതിയാക്കിയതിനെ ചോദ്യം ചെയ്ത് ഖാസിം നൽകിയ ഹർജിയിലാണ് ഇപ്പോൾ പോലീസ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്. പോലീസിന്റെ റിപ്പോർട്ടിൽ റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലേക്ക് വ്യാജ സ്ക്രീൻഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.