ബംഗ്ലാദേശിൽ ഇനി പട്ടാള ഭരണം.. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണമെന്ന്
ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ പ്രധാനമന്ത്രി പദം രാജി വെച്ച ഷെയ്ഖ് ഹസീന ഔദ്യോഗിക വസതി വിട്ടതായും ഇന്ത്യയില്‍ അഭയം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത.

ഭരണ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന്  രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോഴും തടിച്ചു കൂടിയിരിക്കുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്ന് 98 പേർ മരിക്കുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പതിനായിരക്കണക്കിന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും സ്റ്റൺ ഗ്രനേഡുകൾ ഉപയോഗിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സർക്കാർ രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു.

1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 2018ല്‍ എടുത്തു കളഞ്ഞ സംവരണമാണ് തിരികെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഏകാധിപതിയായ പ്രധാനമന്ത്രി ഹസീന രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ പ്രക്ഷോഭം കടുപ്പിക്കുകയായിരുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം രക്ത ചൊരിച്ചിലിലിലേക്കെത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകാരികള്‍ ഇരച്ചു കയറുകയും ഗത്യന്തരമില്ലാതെ ഹസീന രാജി വെച്ച് രാജ്യം വിടുകയുമായിരുന്നു.