മാനന്തവാടി: വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ ഇന്ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 46 പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. നിരവധി പേരാണ് മണ്ണിനടിയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കുടുങ്ങിക്കിടക്കുന്നത്. മലപ്പുറം ചാലിയാര്‍ പുഴയില്‍ നിന്ന് വരെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. പ്രദേശത്തേക്കുള്ള ഏക പാലം തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ട് എത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഹെലികോപ്ടറിനും വയനാട്ടിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല
മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ 3 മണിയോടെ ദുരന്തമുണ്ടായത്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ട് പോയിരിക്കുന്നത്
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട് നിന്നും കണ്ണൂർ നിന്നും ദുരന്തബാധിത മേഖലയിലേക്ക് സൈന്യമെത്തുന്നു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് സൈന്യം വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു
രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം