ഡല്‍ഹി; എന്‍ഡിഎ സര്‍ക്കാരിനെ ഉറപ്പിച്ചു നിര്‍ത്തുന്ന പ്രധാന കക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി), ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വലിയ
മുന്‍ഗണനയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ബിഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക പദവികള്‍ എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിലും വലിയ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ വ്യാവസായിക അംഗീകാരം വികസിപ്പിക്കും. പട്‌ന-പൂര്‍ണ എക്‌സ്പ്രസ് വേ, ബുക്‌സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോദ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകളും ബുക്‌സാറില്‍ ഗംഗാ നദിക്ക് മുകളില്‍ രണ്ട് വരി പാലവും ബിഹാറിന് അനുവദിച്ചു. അടിസ്ഥാന സൗകര്യത്തിന് മാത്രം ബിഹാറില്‍ 26,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ ബിഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന് പ്രളയ സഹായ പാക്കേജായി 11500 രൂപയും പ്രഖ്യാപിച്ചു.
ആന്ധ്രാ പ്രദേശിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കും. കർഷകർക്ക് പ്രത്യേക സഹായം നല്‍കും. ഹൈദരാബാദ്-ബെംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറും പ്രഖ്യാപിച്ചു.
ബിഹാര്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പുര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.