നടുവണ്ണൂർ: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും കെ.കെ.രമ എംഎല്‍എയുടെ പിതാവുമായ
കണ്ണച്ചികണ്ടി മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് നടുവണ്ണൂരിൽ നടക്കും. ടി.പി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്ന് മാധവന്‍ CPM വിട്ടിരുന്നു.
കെ.കെ. മാധവൻ 1954ലെ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പോടെയാണ് കമ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങിയത്. 1956ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. എം.കെ കേളപ്പൻ, യു. കുഞ്ഞിരാമൻ, എം. കുമാരൻ മാസ്റ്റർ എന്നിവരോടൊപ്പം മേഖലയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായകമായ പങ്ക് വഹിച്ച നേതാവാണ് കെ.കെ മാധവന്‍. കർഷക സംഘത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. 1958ൽ പ്രദേശത്തെ ദേശാഭിമാനിയുടെ ഏജൻ്റും ലേഖകനും വിതരണക്കാരനുമായി.
1964ൽ പാർട്ടി പിളർപ്പിന് ശേഷം സിപിഎമ്മിൽ നിലകൊണ്ട മാധവന്‍ സി.പി.എം നടുവണ്ണൂർ പഞ്ചായത്ത് സെക്രട്ടറിയായി. തുടർന്ന് ഉള്ളിയേരി, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകൾ ചേർന്ന് ലോക്കൽ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആദ്യ സെക്രട്ടറിയും അദ്ദേഹമായിരുന്നു. 67ൽ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗമായി. തുടർന്ന് ബാലുശ്ശേരി ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൻ്റെ സെക്രട്ടറിയായി 8 വർഷം പ്രവർത്തിച്ചു. കർഷകസംഘം,ജില്ലാ കമ്മിറ്റി അംഗം, ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1979 മുതൽ 5 വർഷം നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ടും തുടർന്ന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്നു. തുടർന്ന് ആദ്യത്തെ ജില്ലാ കൗൺസിൽ വന്നപ്പോൾ അതിൽ അംഗവുമായിരുന്നു.
ഭാര്യ: ദാക്ഷായണി, മക്കൾ: തങ്കം,പ്രേമ, കെ.കെ.രമ എംഎൽഎ, സുരേഷ് (എൽഐസി ഏജൻ്റ് പേരാമ്പ്ര). മരുമക്കൾ: ജ്യോതി ബാബു കോഴിക്കോട് (റിട്ട. എൻടിപിസി), സുധാകരൻ മൂടാടി(ഖാദി ബോർഡ്), ടി.പി ചന്ദ്രശേഖരൻ, നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട്).