വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. പ്രസിഡന്റുമായ ജോ ബൈഡന്‍ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെ നിർദേശിച്ചു.
പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് താന്‍ പിന്‍മാറാന്‍ തീരുമാനിച്ചതെന്ന് ബൈഡൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡനുമേല്‍ പാര്‍ട്ടിയില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായി ജൂണിൽ നടന്ന സംവാദത്തിലെ ദുർബലമായ പ്രകടനത്തെ തുടർന്നാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറാൻ ജോ ബൈഡന് മേൽ സമ്മർദ്ദമുണ്ടായത്
സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ
കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി ജോ എക്സിൽ കുറിച്ചു. ഒന്നിച്ചു നിന്ന് ട്രംപിനെ തോൽപ്പിക്കണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്ക് വെച്ചു കൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്.
തന്റെ പ്രവർത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്ന് പറഞ്ഞ ബൈഡൻ അവർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കമല ഹാരിസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓൺലൈനായി സംഭാവന ചെയ്യാനുള്ള ലിങ്കും ബൈഡൻ എക്സിൽ പങ്ക് വെച്ചിട്ടുണ്ട്
സുപ്രീം കോടതിയില്‍ ആദ്യമായി ഒരു അമേരിക്കന്‍-ആഫ്രിക്കന്‍ വനിതയെ നിയമിച്ചതും കോവിഡ് കാലത്തെ മറികടന്നതും ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ ശേഷമാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്.
ഈ ആഴ്ച തന്നെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്നും പിന്മാറ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അപ്പോൾ പറയാമെന്നും ജോ വ്യക്തമാക്കി. ഒന്നിച്ചു നിന്നാൽ അമേരിക്കക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് താൻ വിശ്വസിക്കുന്നതായും ബൈഡൻ വാർത്താക്കുറിപ്പില്‍ പറയുന്നു